2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

"നിശബ്ദത സംഗീതമാണ്" എന്ന എം. ടി.യുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുംവിധം മനോഹരമാണ് എം. ടി.യുടെ 'മഞ്ഞ്'.
നോവലിനും സംഗീതമുണ്ട് - കവിത പോലെ മനോഹരമായ ഭാഷയുണ്ട്, താളമുണ്ട്. കുമയൂണ്‍ കുന്നിന്റെ താഴ്വാരവും നൈനിറ്റാര്‍ തടാകവും കോറിയിടുന്ന വര്‍ണ്ണചിത്രങ്ങള്‍ വായനയ്ക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സഞ്ചാരികളെ കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും - ജീവിതം തന്നെ ഒരു കാത്തിരിപ്പാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കഥ മഞ്ഞുപോലെ വായനക്കാരിലേക്ക് അലിഞ്ഞുചേരുന്നു. സ്വന്തം വേരുകള്‍ കേരളത്തിലാണെങ്കിലും നാടുവിട്ട് സിംലയിലെത്തി ധനാഢ്യനായിമാറിയ അച്ഛന്റെ ഉയര്‍ച്ചയും പിന്നീട് രോഗിയായി, ജീവിതത്തിന്റെ കയ്പ്പുനീര്‍ ചവച്ചിറക്കി കഴിയേണ്ടി വന്നപ്പോഴുള്ള പതനവും - ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. അച്ഛന്‍ കമ്പിളിച്ചുവട്ടില്‍ കിടന്നുഞരങ്ങുമ്പോള്‍ അമ്മ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അണിഞ്ഞൊരുങ്ങുന്നു. അവള്‍ വീടുവിട്ടിറങ്ങിയതതില്‍ അത്ഭുതമില്ല. പെണ്‍കുട്ടികളുടെ സ്ക്കൂളില്‍ മാസ്റ്റരാണിയായി പ്രവേശിച്ച വിമല ഒമ്പതുവര്‍ഷം മുമ്പ് വിനോദ സഞ്ചാരിയായ സുധീര്‍ മിശ്രയെ കണ്ടുമുട്ടുന്നു. അവരുടെ ബന്ധം മറക്കാനാവാത്ത വിധം അടുക്കുന്നു. പക്ഷേ ഓരോ സീസണ്‍ വരുമ്പോഴും വിമല കാത്തിരിക്കുകയാണ്. മനസ്സില്‍ നൂറായിരം സ്വപ്നങ്ങളുമായി. വിമലയെപ്പോലെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരനും മനസ്സിന്റെ കോണിലെവിടെയോ നൊമ്പരത്തിന്റെ ഉറവക്കണ്ണുതുറക്കുന്നു. അച്ഛന്റെ മരണം അറിഞ്ഞിട്ടുപോലും അവള്‍ക്ക് ഒന്നു പൊട്ടിക്കരയാന്‍ പറ്റുന്നില്ല. മരണവീട്ടില്‍ നിന്നും പിറ്റേദിവസം തന്നെ അവള്‍ തിരിച്ചുപോരുന്നത് ഒരു പക്ഷേ താന്‍ കാത്തിരിക്കുന്ന തന്റെ എല്ലാമായ ആ മനുഷ്യന്‍ വരുമെന്നോര്‍ത്തിട്ടാകാം.
കാമുകന്‍ ഗോമസ്സിനായി സായാഹ്നങ്ങള്‍ പങ്കുവയ്ക്കുന്ന അമ്മയും ഡോക്ടറുടെ മകന്റെ സൈക്കിള്‍ ബെല്ലടി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന സഹോദരിയും മയക്കുമരുന്നിന്റെ അടിമയായ സഹോദരനും - ശിഥിലമായ കുടുംബ ബന്ധങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് വിമല.
സീസണ്‍കഴിഞ്ഞിട്ടും അവള്‍ കാത്തിരിക്കുകയാണ്. "വരാതിരിക്കില്ല, അല്ലേ മേം സാബ്?" എന്ന് ബുദ്ദുവിന്റെ ചോദ്യം വിമലയുടെ മനസ്സില്‍ എന്തെന്ത് അലയൊലികള്‍ സൃഷ്ടിച്ചിരിക്കാം. ഒപ്പം നമ്മുടെ മനസ്സും അറിയാതെ ആഗ്രഹിച്ചുപോകുന്നു, സുധീര്‍ മിശ്ര അടുത്ത സീസണിലെങ്കിലും വന്നിരുന്നെങ്കില്‍.
ലത കെ. കെ
ടീച്ചര്‍
സെന്റ് അലോഷ്യസ് എച്ച്. എസ്.
നോര്‍ത്ത് പറവൂര്‍
ലേബലുകള്‍: ആസ്വാദനം